പനാജി: ഗോവയിൽ വച്ച് നാലു വയസ്സുള്ള മകനെ കൊന്ന് ബാഗിലാക്കി കർണാടകയിലേക്ക് കടക്കുകയായിരുന്ന സ്റ്റാർട്ടപ്പ് സിഇഒ അറസ്റ്റിൽ. മൈൻഡ്‌ഫുൾ എഐ ലാബ് എന്ന സ്റ്റാർട്ടപ്പിന്റെ മേധാവി സുചന സേഥ് (39) ആണ് അറസ്റ്റിലായത്. വടക്കൻ ഗോവയിലെ കാന്റോളിമിലെ അപ്പാർട്‌മെൻ്റിൽ വച്ചാണ് ഇവർ മകനെ കൊന്ന് കഷണങ്ങളാക്കി ബാഗിലാക്കിയത്. രണ്ടു ദിവസത്തെ താമസത്തിനിടെയാണ് ഇവർ കൃത്യം നടത്തിയത്.
ചെക്ക് ഔട്ട് ചെയ്ത് അപാർട്‌മെൻ്റ് വിട്ട ശേഷം മുറി വൃത്തിയാക്കാനെത്തിയ ജീവനക്കാരൻ ടവ്വലിൽ രക്തക്കറ കണ്ടതാണ് നിർണായകമായത്. ഇതോടെ ഹോട്ടൽ മാനേജ്‌മെൻ്റ് വിവരം പൊലീസിനെ അറിയിച്ചു. സുചന യാത്ര ചെയ്യുകയായിരുന്ന ടാക്സി ഡ്രൈവറെ വിളിച്ച പൊലീസ് സുചനയെ അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ ഇരുവരും ചിത്രദുർഗ പൊലീസ് സ്റ്റേഷനിലെത്തി. സ്റ്റേഷനിൽ വച്ച് ബാഗ് തുറന്നപ്പോൾ കൊല്ലപ്പെട്ട മകന്റെ മൃതദേഹമാണ് പൊലീസ് കണ്ടെത്തിയത്. കർണാടകയിലെത്തിയ അന്വേഷണ സംഘം പ്രതിയെ ഗോവയിലേക്ക് കൊണ്ടുപോയി.
ഇപ്പോൾ ഇന്തൊനേഷ്യയിലെ ജക്കാർത്തയിലുള്ള ഭർത്താവ് വെങ്കിട്ട് രാമനെ വിവരങ്ങൾ പൊലീസ് അറിയിച്ചിട്ടുണ്ട്. ഭർത്താവുമായി വിവാഹമോചനത്തിൻ്റെ വക്കിലാണ് സുചന എന്നാണ് പൊലീസ് പറയുന്നത്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C