ആലുവയില്‍ 5 വയസുകാരിയുടെ കൊലപാതകം പീഡനശ്രമത്തിനിടെയെന്ന് പൊലീസ്. പോസ്റ്റുമോര്‍ട്ടത്തില്‍ പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായി എന്ന് തെളിഞ്ഞിട്ടുണ്ട് എന്ന് പൊലീസ് അറിയിച്ചു. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ വെച്ചാണ് പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തത്. നേരത്തെ തന്നെ പെണ്‍കുട്ടി പീഡനത്തിരയായതായി സൂചനയുണ്ടായിരുന്നു. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവ് ഉണ്ടായിരുന്നു. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലും ഇക്കാര്യം പറഞ്ഞിരുന്നു.
എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷം ഇക്കാര്യം സ്ഥിരീകരിക്കാം എന്ന നിലപാടിലായിരുന്നു പൊലീസ്. പെണ്‍കുട്ടിയുടെ തലയ്ക്ക് കല്ലുകൊണ്ട് അടിയേറ്റതായും വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകീട്ടാണ് അസം സ്വദേശി അസ്ഫാഖ് ആലം ബീഹാര്‍ സ്വദേശിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. 21 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ ആലുവ മാര്‍ക്കറ്റില്‍ വെച്ചാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. അതേസമയം അസ്ഫാഖ് ആലത്തെ ആലുവ മാര്‍ക്കറ്റില്‍ തെളിവെടുപ്പിനെത്തിച്ചെങ്കിലും ജനങ്ങളുടെ പ്രതിഷേധം കനത്തതോടെ പൊലീസിന് പ്രതിയുമായി മടങ്ങേണ്ടി വന്നു. പെണ്‍കുട്ടിയുടെ ദാരുണമായ കൊലപാതകത്തില്‍ സംസ്ഥാനത്താകെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
ആലുവ മാര്‍ക്കറ്റിന് സമീപം പെരിയാറിന്റെ തീരത്ത് ചെളി നിറഞ്ഞ സ്ഥലത്താണ് പെണ്‍കുട്ടിയുടെ മൃതദേഹം ഒടിച്ച് നുറുക്കി ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത്. ചാക്കില്‍ നിന്ന് കൈ പുറത്തേക്ക് കിടന്നിരുന്നത് കണ്ടാണ് പ്രദേശത്ത് എത്തിയ ആളുകള്‍ ഇത് മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. ഉടന്‍ പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. ലഹരിക്കടിമയായ പ്രതിയെ ഇന്നലെ തന്നെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പെണ്‍കുട്ടിയുമായി ഇയാള്‍ നടന്ന് പോകുന്നത് കണ്ടവര്‍ ഉണ്ടായിരുന്നു. ഇതാണ് അസ്ഹാഖ് ആലത്തെ പിടികൂടാന്‍ സഹായിച്ചത്. തായിക്കാട്ടുകര യു പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ട പെണ്‍കുട്ടി. ബീഹാര്‍ സ്വദേശികള്‍ക്ക് ഒരു മകനും മൂന്ന് പെണ്‍മക്കളും അടക്കം നാല് കുട്ടികളാണ് ഉണ്ടായിരുന്നത്.
Related News
ഇതില്‍ രണ്ടാമത്തെയാണ് കൊല്ലപ്പെട്ട അഞ്ച് വയസുകാരി. വെള്ളിയാഴ്ച വൈകിട്ടു ജോലി കഴിഞ്ഞു വന്നപ്പോഴാണു കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കള്‍ മനസിലാക്കുന്നത്. പരിസരപ്രദേശങ്ങളില്‍ അന്വേഷിച്ചിട്ടും കണ്ടെത്താന്‍ സാധിക്കാതെ വന്നപ്പോഴാണ് പൊലീസില്‍ പരാതി നല്‍കിയത്. അസ്ഫാഖിനൊപ്പം മറ്റാരെങ്കിലും കൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C