തിരുവനന്തപുരം: നവതിയി ആഘോഷിക്കുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട മധു. സംവിധായകൻ, നടൻ, നിർമാതാവ് എന്നീ നിലകളിൽ വ്യക്തിമുദ്ര പതിച്ച മലയാള സിനിമയിലെ അതികായൻ. തിരശ്ശീലയിൽ ചിന്തിപ്പിച്ചും ചിരിപ്പിച്ചും ഇന്നും മുന്നേറുകയാണ് മധു.
നവതിയിലെത്തിയ നടൻ മധുവിനെ കണ്ണമ്മൂലയിലുള്ള വസതിയിലെത്തി ആദരിച്ച് മന്ത്രി സജി ചെറിയാൻ. മധുവിനെ പൊന്നാടയണിയിച്ച് ആദരിച്ച മന്ത്രി, ഒരു ലക്ഷം രൂപയും ലൂമിയർ ബ്രദേഴ്സ് രൂപകല്പനചെയ്ത ആദ്യകാല മൂവി ക്യാമറയുടെ മാതൃകയും സമ്മാനിച്ചു.
മലയാള സിനിമയിലെ കാരണവരെന്നു വിളിക്കാൻ നൂറുശതമാനം അർഹതയുള്ള നടനാണ് മധുവെന്ന് മന്ത്രി പറഞ്ഞു. മധുവിന്റെ നവതിയാഘോഷവുമായി ബന്ധപ്പെട്ട് സാംസ്കാരിക വകുപ്പ് പ്രത്യേക പരിപാടി ആവിഷ്‌കരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
1933 സെപ്റ്റംബർ 23 ന് തിരുവനന്തപുരം കണ്ണമ്മൂലയിൽ ആർ.പരമേശ്വരപിള്ളയുടെയും കമലമ്മയുടെയും മൂത്തമകനായി ജനിച്ച മധു നാഗർകോവിലിലെ കോളജ് അധ്യാപകൻ എന്ന ജോലി ഉപേക്ഷിച്ചാണ് നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിൽ ചേർന്നത്. പ്രേംനസീറും സത്യനും നിറഞ്ഞു നിന്ന സിനിമാ ലോകത്ത് ‘നിണമണിഞ്ഞ കാൽപാടുകൾ’ എന്ന സിനിമയിലൂെട മധു കാൽപാട് പതിപ്പിക്കുകയായിരുന്നു. വെല്ലുവിളികൾ ഏറ്റെടുക്കാനുള്ള ധൈര്യമാണ് മധുവിനെ മറ്റു നടന്മാരിൽ നിന്നു വേറിട്ടു നിർത്തിയത്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C