പ്രഭാസിന്റെ ‘ആദിപുരുഷ്’, ഗണപത്, യാരിയാൻ 2 എന്നീ ചിത്രങ്ങൾക്കു ശേഷം ബോളിവുഡിലെ ഏറ്റവും വലിയ പരാജയമായി മാറുകയാണ് കങ്കണ റണൗട്ടിന്റെ തേജസ്. സിനിമയുടെ നാലാം ദിവസം ആകെ കിട്ടിയ കലക്‌ഷൻ 40 ലക്ഷമാണ്. 60 കോടി മുടക്കിയ സിനിമയ്ക്ക് നാല് ദിവസം കൊണ്ട് നേടാനായത് വെറും 4.15 കോടി രൂപയാണ്.
മിക്ക തിയറ്ററുകളിലും കാണാൻ ആളില്ലാത്തതുകൊണ്ട് ഷോ മുടങ്ങിയ അവസ്ഥയിലാണ്. ഞായറാഴ്ച പോലും സിനിമ കാണാൻ ഒരാളുപോലും വരാതിരുന്നത് എന്ത് കാരണം കൊണ്ട് അറിയില്ലെന്ന് പറയുകയാണ് വിതരണക്കാർ. പുതിയ സിനിമയ്ക്ക് ഫ്രീ ടിക്കറ്റ് അടക്കമുള്ള ഓഫറുകൾ നൽകിയിട്ടും പ്രേക്ഷകര്‍ കൈവിടുന്ന അവസ്ഥയാണ് കാണാനാകുന്നത്. അതേസമയം തിയറ്ററുകളിൽ പ്രേക്ഷകർ എത്തിയില്ലെങ്കിൽ തിയറ്ററുകൾ നഷ്‍ടത്തിലാകുമെന്നും കുടുംബവുമൊത്ത് എല്ലാവരും ‘തേജസ്’ കാണാൻ എത്തണമെന്ന അഭ്യർഥനുമായി കങ്കണ സമൂഹമാധ്യമങ്ങളിൽ എത്തുകയുണ്ടായി.
സർവേഷ് മേവാര രചനയും സംവിധാനവും നിർവഹിച്ച തേജസ് സിനിമയിൽ തേജസ് ഗില്‍ എന്ന ഫൈറ്റര്‍ പൈലറ്റ് വേഷത്തിലാണ് കങ്കണ അഭിനയിക്കുന്നത്. തുടർച്ചയായ പരാജയങ്ങളോടെ ബോളിവുഡിലെ എ ലിസ്റ്റ് നടിമാരിൽ നിന്നും കങ്കണയുടെ സ്ഥാനം താഴേക്കു പതിച്ചു. 12 കോടി രൂപയാണ് തേജസിൽ അഭിനയിക്കുന്നതിനായി കങ്കണ പ്രതിഫലമായി മേടിച്ചത്. ഈ സിനിമയും പരാജയമായതോടെ പ്രമുഖ നിർമാണക്കമ്പനികളെല്ലാം നടിയെ കൈവിട്ട അവസ്ഥയിലാണ്.
ഇതിനു മുമ്പ് കങ്കണ പ്രധാന വേഷത്തില്‍ എത്തിയ തമിഴ് ചിത്രം ‘ചന്ദ്രമുഖി 2’ ബോക്‌സ്ഓഫിസില്‍ വലിയ പരാജയമായിരുന്നു. 2022 ല്‍ കങ്കണ നായികയായി എത്തിയ ധക്കഡ് എന്ന ഹിന്ദി ചിത്രവും ദുരന്തമായിരുന്നു. 85 കോടി മുടക്കിയ ചിത്രത്തിന് ആകെ നേടാനായത് 4 കോടി രൂപയാണ്. ‘എമര്‍ജെന്‍സി’യാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന കങ്കണയുടെ ചിത്രം. അടിയന്തിരാവസ്ഥ അടിസ്ഥാനമാക്കി നിര്‍മിച്ച ചിത്രത്തില്‍ മുന്‍ പ്രധാന മന്ത്രി ഇന്ദിര ഗാന്ധിയായാണ് കങ്കണ അഭിനയിക്കുന്നത്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C