സൗദി ദേശീയ എണ്ണ കമ്പനി അരാംകോയുടെ ലാഭത്തിൽ കുറവ്

ജിദ്ദ: സൗദി ദേശീയ എണ്ണ കമ്പനിയായ അരാംകോയുടെ ലാഭത്തിൽ കുറവ് രേഖപ്പെടുത്തി. ഈ വർഷം സെപ്തംബർ 30 വരെയുള്ള മൂന്നാം പാദത്തിൽ 122.19 ബില്യൺ റിയാലാണ് സൗദി അരാംകോയുടെ ലാഭം. കഴിഞ്ഞ വർഷം മൂന്നാം പാദത്തെ അപേക്ഷിച്ച് ഈ വർഷം 23 ശതമാനത്തിലധികമാണ് കുറവുണ്ടായത്.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 159.12 ബില്യൺ റിയാൽ ലാഭം നേടിയിരുന്നു. 23.21 ശതമാനമാണ് ലാഭത്തിൽ കുറവുണ്ടായത്. എന്നാൽ നേരത്തെ പ്രതീക്ഷിച്ചിരുന്നതിനേക്കാൾ ലാഭം നേടാൻ കമ്പനിക്ക് സാധിച്ചതായി സൗദി അരാംകോ അറിയിച്ചു.

ആഗോള വിപണിയിൽ എണ്ണ വില കുറഞ്ഞതും വിൽപനയിലുണ്ടായ കുറവുമാണ് മൂന്നാം പാദത്തിൽ ലാഭം കുറയാൻ പ്രധാന കാരണം. മൂന്നാം പാദത്തിൽ ലാഭം 111.5 ബില്യൺ റിയാലെത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ 122.19 ബില്യൺ റിയാൽ ലാഭം നേടാൻ കമ്പനിക്ക് സാധിച്ചു. മൂന്നാം പാദത്തിലെ ലാഭത്തിൻ്റെ 90 ശതമാനത്തിലധികവും ഓഹരിയുടമകൾക്ക് ലാഭവിഹിതമായി കമ്പനി വിതരണം ചെയ്യും.

മൂന്നാം പാദത്തിൽ കമ്പനി വരുമാനം 22 ശതമാനം തോതിൽ കുറഞ്ഞ് 424 ബില്യൺ റിയാലിലെത്തി. കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ വരുമാനവും ലാഭവും വലിയ തോതിൽ വർധിച്ചിരുന്നു. റഷ്യ- ഉക്രൈൻ യുദ്ധത്തിനു പിന്നാലെ ആഗോള വിപണിയിൽ എണ്ണ വില ബാരലിന് 100 ഡോളറിനടുത്തായി ഉയർന്നതായിരുന്നു ഇതിന് കാരണം.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *