ദോഹ: പ്രതിവർഷം 30 ലക്ഷം ടൺ പ്രകൃതി വാതകം കയറ്റുമതി വാഗ്ദാനം ചെയ്യുന്ന ദീർഘകാല കരാറിൽ ഒപ്പുവെച്ച് ഖത്തർ എനർജിയും ചൈനയും. വിൽപനയും വാങ്ങലും വാഗ്ദാനം ചെയ്യുന്ന കരാർ പ്രകാരം അടുത്ത വർഷം മുതൽ ഖത്തറിന്റെ ചൈനയിലേക്കുള പ്രകൃതി വാതക കയറ്റുമതി ആരംഭിക്കും. ഖത്തർ എനർജിയുടെ പങ്കാളിയായ ഷെല്ലുമായി സഹകരിച്ചാണ് പുതിയ കരാർ സാധ്യമാവുന്നത്.ചൈനീസ് വിപണിയിൽ എൽ.എൻ.ജിയുടെ വർധിച്ച ആവശ്യം കണക്കിലെടുത്താണ് പുതിയ കരാറിൽ ഒപ്പുവെക്കുന്നത്.ചൈനയുടെയും ലോകത്തിന്റെയും വർധിച്ചുവരുന്ന പ്രകൃതി വാതക ആവശ്യം പരിഹരിക്കാൻ പുതിയ ദീർഘകാല കരാറിൽ ഷെല്ലുമായി ചേർന്ന് ധാരണയാവുന്നത് അഭിമാനകരമാണെന്ന് ഖത്തർ എനർജി സി.ഇ.ഒയും ഊർജ സഹമന്ത്രിയുമായ സഅദ് ഷെരിദ അൽ കഅബി പറഞ്ഞു. ഖത്തർ എനർജിയുടെ 11ാമത്തെ എസ്.പി.എ കരാറാണ് ചൈനയുമായുള്ളത്.
