ദോഹ: രേഖകൾ ബന്ധിപ്പിക്കാൻ പൊതു, സ്വകാര്യ ആശുപത്രികൾ കൈകോർക്കുന്ന പദ്ധതിയുമായി ഖത്തർ ആരോഗ്യ മന്ത്രാലയം. രണ്ടിടങ്ങളിലും ചികിത്സ തേടുന്ന രോഗികളുടെ മെഡിക്കൽ പരിശോധനകളും മറ്റു ടെസ്റ്റുകളും ആവർത്തിക്കുന്നത് ഒഴിവാക്കുന്നതിന് സഹായകമാവുന്നതാണ് മന്ത്രാലയം നടപ്പാക്കുന്ന പദ്ധതി.
മെഡിക്കൽ പരിശോധനകൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ ആരോഗ്യ സൗകര്യങ്ങളെ സ്വകാര്യ ആശുപത്രികളുമായി ബന്ധിപ്പിക്കുകയെന്നതാണ് പുതുവർഷത്തിലെ പ്രധാന പദ്ധതിയെന്ന് ആരോഗ്യ മന്ത്രാലയത്തിലെ നോൺ കമ്യൂണിക്കബിൾ ഡിസീസ് പ്രിവൻഷൻ ഡിപ്പാർട്മെൻ്റ് മേധാവി ശൈഖ് ഡോ. മുഹമ്മദ് ബിൻ ഹമദ് ആൽഥാനി പറഞ്ഞു.
ഒരിക്കൽ ഒരു പരിശോധന നടത്തിയാൽ അത് മറ്റൊരു ഡോക്‌ടർ ആവർത്തിക്കേണ്ട ആവശ്യമില്ലെന്നും ആവർത്തന പരിശോധന ഒഴിവാക്കുന്നതിലൂടെ രോഗികളുടെ സമയവും ചെലവും ലാഭിക്കാമെന്നും ശൈഖ് ഡോ. ആൽഥാനി പറഞ്ഞു.
രോഗികളുടെ കാത്തിരിപ്പ് സമയം കുറക്കാനാണ് ശ്രമിക്കുന്നത്. പ്രമേഹം, ഉയർന്ന രക്തസമ്മർദം, പൊണ്ണത്തടി എന്നിവ പോലുള്ള പകർച്ചവ്യാധികളല്ലാത്ത രോഗങ്ങൾ ആദ്യ ഘട്ടത്തിൽ കണ്ടെത്തുന്നതിന് ആരോഗ്യ പരിശോധന നടത്താൻ ആളുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു എന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C