ദോഹ: ഖത്തറിൽ വേനലിന്റെ കാഠിന്യം കൂടിവരുന്ന സാഹചര്യത്തിലാണ് ഇന്നലെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തത്. മൂടിക്കെട്ടിയ അന്തരീക്ഷം ആയിരുന്നു ദോഹയിലെ എല്ലാ നഗരങ്ങളിലും. അബു സമ്ര റോഡ്, അൽ ഗസ്‌ലനിയ, മത്താർ അൽ ഖൈർ, മികെയ്ൻസ്, തുടങ്ങിയ വിവിധ പ്രദേശങ്ങളിൽ ഉച്ചയ്ക്ക് ശേഷം മഴ പെയ്തു. എന്നാൽ ദോഹയിലെ വിവിധ ഇടങ്ങളിൽ മഴയുടെ ലഭ്യത കുറവായിരുന്നു.
ചിലയിടങ്ങളിൽ ഇടിയും കനത്ത കാറ്റും മഴയുടെ സാധ്യത വർദ്ധിപ്പിച്ചിരുന്നു. ഇതിനെ തുടർന്ന് സമൂഹമാധ്യമങ്ങൾ വഴി അധികൃതർ പൊതുജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകിയിരുന്നു. ഇന്ന് തെക്ക് വടക്കൻ മേഖലകളിൽ ചിലയിടങ്ങളിൽ മഴപെയ്യും എന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. രാജ്യം വേനലിൽ നിന്നും വസന്തത്തിലേക്കും ശൈത്യത്തിലേക്കും മാറുന്ന കാലമാണ് ഇനി വരാൻ പോകുന്നത്. ഇപ്പോൾ രാജ്യത്ത് പലയിടങ്ങളിലും മഞ്ഞുമൂടിയ കാലാവസ്ഥയാണ് കാണാൻ കഴിയുന്നത്.
അതേസമയം വേനലിലെ ആറാമത്തെ നക്ഷത്രമായ അൽ കിലെയ്ബിൻ എന്നറിയപ്പെടുന്ന അൽ നത്ര ഇന്നലെ രാത്രി ഉദിച്ചതായി സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി.13 ദിവസം നീളുന്ന അൽ നത്ര നക്ഷത്രം കാലത്ത് പകൽ ചൂടും അന്തരീക്ഷ ഈർപ്പവും നിറഞ്ഞുനിൽക്കുന്ന അവസ്ഥയിലാണ് തുടരുക. എന്നാൽ നക്ഷത്രത്തിന്റെ കാലയളവിലെ പകുതി എത്തുമ്പോൾ സുഹെയ്‌ൽ നക്ഷത്രം ഉദിക്കും. ഇതോടെ രാജ്യത്ത് ചൂട് പരമാവധി കുറയും.
ഖത്തറിൽ സുഹെയ്‌ൽ നക്ഷത്രം ഉദിക്കുക ആഗസ്റ്റ് 24 ആയിരിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസിലെ ജ്യോതിശാസ്ത്രജ്ഞൻ ഡോ. ബഷീർ മറസൂഖ് വ്യക്തമാക്കി. 52 ദിവസമാണ് സുഹെയ്‌ൽ നക്ഷത്രത്തിന്റെ സാന്നിധ്യം. നാല് ഘട്ടങ്ങളിലായി നക്ഷത്രം വിഭജിക്കപ്പെടുന്നു. ഓരോ ഘട്ടം കഴിയുന്തോറും താപനില കുറയുകയും, ഇതോടുകൂടി ചുട്ടുപൊള്ളുന്ന കാലാവസ്ഥയിൽ നിന്നും തണുത്ത അന്തരീക്ഷത്തിലേക്ക് രാജ്യം മാറുകയും ചെയ്യുന്നു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C