നിലവിൽ ദക്ഷിണധ്രുവത്തിനു മുകളിലെ ഓസോൺ വിള്ളൽ 2.6 കോടി ചതുരശ്ര കിലോമീറ്റർ വിസ്തീർണം കൈവരിച്ചിരിക്കുകയാണെന്ന് ഗവേഷകർ പറയുന്നു. തെക്കൻ അമേരിക്കൻ രാജ്യമായ ബ്രസീലിന്റെ വിസ്തീർണത്തിന്റെ 3 മടങ്ങാണ് അന്റാർട്ടിക്കയുടെ മുകളിലുള്ള ഈ ഓസോൺ പാളിയുടെ വലുപ്പമെന്ന് ഗവേഷകർ.
യൂറോപ്യൻ സ്പേസ് ഏജൻസിയുടെ കോപ്പർനിക്കസ് സെന്റിനൽ–5പി ഉപഗ്രഹം പകർത്തിയ ദൃശ്യങ്ങൾ പരിശോധിച്ചാണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്. ഇതു മൂലം വലിയ തോതിൽ അൾട്രാവയലറ്റ് രശ്മികൾ ഭൂമിയിൽ പതിച്ചാൽ അതു ഭൂമിക്കും മനുഷ്യർക്കും വിനാശപൂർണമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം ടോംഗയ്ക്ക് സമീപം നടന്ന ഭൂഗർഭ അഗ്നിപർവത സ്ഫോടനമാണ് ഇതിനു കാരണമായതെന്നാണ് ഗവേഷകർ പറയുന്നത്. സമീപകാലത്ത് ഓസോൺ വിള്ളൽ ഏറ്റവും വലിയ വിസ്തീർണം കൈവരിച്ചത് 2000ൽ ആണ്. 2.84 കോടി ചതുരശ്ര കിലോമീറ്റർ വിസ്തീർണമായിരുന്നു അന്ന്. എഴുപതുകളിലാണ് കലിഫോർണിയ സർവകലാശാലയിലെ ശാസ്ത്രജ്ഞരായ പ്രഫസർ ഫ്രാങ്ക് ഷെർവുഡും മാരിയോ മോളിനയും വടക്കു, തെക്ക് ധ്രുവങ്ങളിൽ ഓസോൺ പാളിയിൽ വലിയ വിള്ളലുകൾ ചൂണ്ടിക്കാട്ടിയത്. ഒരു കോടിയിലധികം ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ളതായിരുന്നു ഈ വിള്ളൽ.
അൾട്രാവയലറ്റ് ഉൾപ്പെടെ വിനാശകാരികളായ രശ്മികളിൽ നിന്നു ഭൂമിയെയും ഇവിടത്തെ ജീവജാലങ്ങളെയും സംരക്ഷിക്കുന്നതാണ് ഓസോൺ പാളി ഓസോൺ ദ്വാരമെന്നു പറയുന്നുണ്ടെങ്കിലും ഓസോൺ വാതകപാളിയുടെ കട്ടികുറയുന്നതാണ് ഇത്. അന്തരീക്ഷത്തിന്റെ സ്ട്രാറ്റോസ്ഫിയർ മേഖലയിലാണു പാളി സ്ഥിതി ചെയ്യുന്നത്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C