റിയാദ് : നയതന്ത്ര പാസ്‌പോർട് കൈവശമുള്ള നിക്ഷേപകർക്ക് ബിസിനസ് വീസയ്ക്ക് ഫീസ് നൽകേണ്ടതില്ലെന്ന് സൗദി അറിയിച്ചു. വാണിജ്യ ആവശ്യങ്ങൾക്കല്ലാതെ പുതിയ വീസ സേവനം ദുരുപയോഗം ചെയ്യരുതെന്നും ഓർമിപ്പിച്ചു.
എല്ലാ രാജ്യക്കാർക്കും സൗദി ബിസിനസ് വിസിറ്റ് വീസ (വിസിറ്റിങ് ഇൻവെസ്റ്റർ) നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. വിദേശകാര്യ വകുപ്പും നിക്ഷേപ മന്ത്രാലയവും സംയുക്തമായാണ് തീരുമാനമെടുത്തത്. നിലവിൽ ഏതാനും രാജ്യങ്ങൾക്കു മാത്രമായിരുന്നു ഈ സേവനം.
സൗദിയിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർ നിക്ഷേപ മന്ത്രാലയത്തിന്റെ ‘ഇൻവെസ്റ്റ് ഇൻ സൗദി അറേബ്യ’ പ്ലാറ്റ്‌ഫോം വഴി അപേക്ഷിക്കണം. പാസ്പോർട്ടിന് 6 മാസത്തെ കാലാവധി ഉണ്ടായിരിക്കണം. സൗദിയിൽ അംഗീകരിച്ച മെഡിക്കൽ ഇൻഷുറൻസും നിർബന്ധം. അപേക്ഷ സ്വീകരിച്ചാൽ ഇ–മെയിൽ വഴി വീസ ലഭിക്കും.
ഒരു വർഷ കാലാവധിയുള്ള വീസയിൽ ഒന്നിലേറെ തവണ രാജ്യത്ത് വന്നുപോകാൻ അനുമതിയുണ്ട്. എന്നാൽ ഈ വീസയിൽ എത്തുന്നവർക്ക് ഹജ് നിർവഹിക്കാനാകില്ല.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C