കുവൈത്തിലെ ഗൾഫ് ബാങ്കിൽ നിന്ന് വായ്പയെടുത്ത് മുങ്ങിയ മലയാളികളെല്ലാം കുവൈത്തിലെ സർക്കാർ സർവീസിലെ ജീവനക്കാരെന്ന് വിവരം. ഇതിന് പുറമെ മിനിസ്ട്രി ഓഫ് ഹെൽത്തിൽ ജീവനക്കാരായിരുന്ന 700 ഓളം മലയാളി നഴ്‌സുമാരുമാണ് ഗൾഫ് ബാങ്ക് കുവൈത്തിനെ ചതിച്ച് മുങ്ങിയത്. 2020-22 കാലത്ത് നടന്ന തട്ടിപ്പിൻ്റെ വിശദമായ വിവരങ്ങൾ ബാങ്ക് അധികൃതർ കേരളത്തിലെത്തി പൊലീസിലെ ഉന്നതർക്ക് നൽകി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.സർക്കാർ ജീവനക്കാർക്ക് ഉയർന്ന ശമ്പളമായതിനാൽ എളുപ്പത്തിൽ വായ്പ ലഭിക്കുമെന്നതാണ് പ്രതികൾക്ക് നേട്ടമായത്. ആദ്യം തട്ടിപ്പ് നടത്തിയവർ വഴി പഴുത് മനസിലാക്കി കൂടുതൽ മലയാളികൾ ബാങ്കിനെ പറ്റിച്ചുവെന്നാണ് പൊലീസും ബാങ്ക് അധികൃതരും സംശയിക്കുന്നത്. തട്ടിപ്പിൽ 1425 മലയാളികളുള്ളതിനാൽ ഇടനിലക്കാരുടെ സാന്നിധ്യവും ബാങ്ക് സംശയിക്കുന്നുണ്ട്.
