റിയാദ്: അറബ് ലോകത്തെ സാഹിത്യ, സാംസ്കാരിക പ്രമുഖരുടെയും ലോക രാജ്യങ്ങളില്നിന്നെത്തിയ പ്രസാധകരുടെയും സാന്നിധ്യത്തിൽ 10 ദിവസം തുടരുന്ന അന്താരാഷ്ട്ര പുസ്തകമേളക്ക് റിയാദിൽ പ്രൗഢതുടക്കം. സൗദി സാംസ്കാരിക, വാർത്താവിനിമയ മന്ത്രാലയം ‘പ്രചോദനാത്മക ലക്ഷ്യസ്ഥാനം’ എന്ന തലവാചകത്തിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവം റിയാദിലെ കിങ് സഊദ് യൂനിവേഴ്സിറ്റി കാമ്പസിനുള്ളിൽ പ്രത്യേകമായി ഒരുക്കിയ നഗരിയിലാണ് മേള പുരോഗമിക്കുന്നത്.
5,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ വിശാലമായി സജ്ജീകരിച്ച നഗരിയിൽ 800 പവിലിയനുകളാണ് അക്ഷരപ്രേമികൾക്ക് മുന്നിൽ തുറന്നിരിക്കുന്നത്.ആദ്യദിനമായ വ്യാഴാഴ്ച തന്നെ മേളനഗരിയും പരിസരവും ജനത്തിരക്കിലമർന്നു. ഒമാനാണ് ഈ വർഷത്തെ അതിഥി രാജ്യം.
എല്ലാ ദിവസവും രാവിലെ 10 മുതൽ രാത്രി 11 വരെയാണ് സന്ദർശന സമയം. 10 ലക്ഷത്തിലേറെ സന്ദർശകരെ പ്രതീക്ഷിക്കുന്ന മേളയിൽ ഇത്തവണ 1800 പ്രസാധകരുണ്ട്. വായനക്കാർക്ക് ഹാളിൽ പ്രത്യേകം വായനാമുറികൾ സജ്ജമാക്കിയിട്ടുണ്ട്. അപൂർവ കൈയ്യെഴുത്തുപ്രതികളും ചിത്രങ്ങളും കാണാനും വാങ്ങാനും സന്ദർശകർക്ക് അവസരമുണ്ട്.
Related News
നഗരിയിൽനിന്ന് ഒരു കിലോമീറ്ററോളം മാറിയുള്ള പാർക്കിങ് കേന്ദ്രത്തിൽനിന്ന് ഹാളിലേക്ക് സൗജന്യ വാഹനസൗകര്യം ഒരുക്കിയിട്ടുണ്ട്. ഓരോ ദിവസവും വ്യത്യസ്തമായ കലാസാംസ്കാരിക പരിപാടികൾ മേളയുടെ ഭാഗമായി നടക്കും. സാഹിത്യത്തെയും കലയെയും കുറിച്ചുള്ള ഏറ്റവും പുതിയ ചില പ്രസിദ്ധീകരണങ്ങളുടെയും ചിത്രങ്ങളുടെയും അപൂർവ ശേഖരങ്ങളുണ്ട് മേളയിൽ.
റിയാദ് അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി ഒക്ടോബർ നാലിന് അന്താരാഷ്ട്ര പ്രസാധകസമ്മേളനം സംഘടിപ്പിക്കും. സൗദി പബ്ലിഷിങ് സൊസൈറ്റിയാണ് ഇക്കാര്യം അറിയിച്ചത്. സാഹിത്യ-പ്രസിദ്ധീകരണ-വിവർത്തന അതോറിറ്റി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രസാധക സമ്മേളനത്തിൽ അന്താരാഷ്ട്ര, പ്രാദേശികതലങ്ങളിൽ പ്രസിദ്ധീകരണ രംഗത്തുനിന്നുള്ള വ്യവസായപ്രമുഖർ, വ്യക്തിഗത പ്രസാധകർ, രചയിതാക്കൾ, വിദഗ്ധർ, പ്രാദേശികവും അന്തർദേശീയവുമായ പ്രഭാഷകർ എന്നിവർ പങ്കെടുക്കും.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C