ഡൽഹി: ഉത്പന്നങ്ങളുടെ നികുതി വെട്ടിക്കുറച്ച് ജിഎസ്ടി കൗൺസിൽ. വെല്ലത്തിന്റെയും ചോളപ്പൊടിയുടെയും നികുതി 28 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറയ്‌ക്കാൻ തീരുമാനിച്ചതായി കൗൺസിൽ അറിയിച്ചു. 52-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചിരുന്നു. വിവിധ മേഖലകളിൽ ഗുണകരമായ പല നിലപാടുകളും യോഗത്തിൽ കൈകൊണ്ടതായും വാർത്താ സമ്മേളനത്തിൽ ജിഎസ്ടി കൗൺസിൽ അറിയിച്ചു.
കരിമ്പ് കർഷകർക്ക് ഗുണകരമാവുമെന്നും കാലിത്തീറ്റയുടെ വില കുറയ്‌ക്കുമെന്നും ധനമന്ത്രി പറഞ്ഞു. മനുഷ്യ ഉപഭോഗത്തിനുള്ള മദ്യത്തെ ലെവിയിൽ നിന്ന് ഒഴിവാക്കാനും കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്. 70 ശതമാനം മില്ലറ്റുകൾ അടങ്ങിയ ഉത്പന്നങ്ങൾ പാക്കേജ് കൂടാതെ വിൽക്കുകയാണെങ്കിൽ പൂജ്യം ശതമാനം ജിഎസ്ടിയും പാക്കേജോടെ ലേബൽ ചെയ്ത് വിൽക്കുകയാണെങ്കിൽ അഞ്ച് ശതമാനം ജിഎസ്ടിയും ആയിരിക്കുമെന്നും നിർമല സീതാരാമൻ അറിയിച്ചു. 2021 ലെ അലഹബാദ് ഹൈക്കോടതിയുടെ വിധിപ്രകാരം സംസ്ഥാനങ്ങൾക്ക് ഉത്പന്നങ്ങൾക്ക് മേൽ നികുതി ചുമത്താനുള്ള അവകാശം ഉണ്ട്. ജിഎസ്ടി കൗൺസിൽ ആ അവകാശം സംസ്ഥാനങ്ങൾക്ക് വിട്ടുകൊടുത്തിട്ടുണ്ടെന്നും അതിന് താത്പര്യമില്ലെങ്കിൽ നികുതി ചുമത്താതിരിക്കാമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C