അബൂദബിയിൽ നിന്ന് കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് സർവീസ് പുനരാരംഭിക്കാൻ തീരുമാനിച്ച് ഇത്തിഹാദ് എയർവേഴ്സ്. ജനുവരി ഒന്നു മുതലാണ് സർവീസ് പുനരാരംഭിക്കുക. ആദ്യഘട്ടത്തിൽ പ്രതിദിനം ഓരോ സർവീസുകളായിരിക്കും.
എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 2.40ന് അബൂദബിയിൽനിന്ന് യാത്ര തിരിച്ച് രാത്രി 8 മണിയോടെ എത്തുന്ന രീതിയിലാണ് കോഴിക്കോട്ടേക്കുള്ള സർവീസ്. എയർ ക്രാഫ്റ്റ് എയർ ബസ് 320 ആണ് സർവീസ് നടത്തുക. ഇതിൽ എട്ട് ബിസിനസ് ക്ലാസ്, 157 എക്കോണമി സീറ്റുകളാണ് ക്രമീകരിച്ചിട്ടുള്ളത്. രാത്രി 9.30ന് കോഴിക്കോട്ട് നിന്ന് പുറപ്പെടുന്ന വിമാനം അർധരാത്രി 12 മണിയോടെ അബൂദബിയിലെത്തും.
എയർ ക്രാഫ്റ്റ് എയർ ബസ് 321 ആണ് തിരുവനന്തപുരം റൂട്ടിൽ സർവീസ് നടത്തുന്നത്. പുലർച്ചെ 3.20ന് യാത്രയാവുന്ന വിമാനം രാവിലെ ഒമ്പതിന് തിരുവനന്തപുരത്തെത്തും. രാവിലെ 10.05ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വിമാനം ഉച്ചക്ക് 12.55ന് അബൂദബിയിലെത്തും.
Related News
ഏഴ് കിലോ മുതൽ 35 കിലോ വരെ ലഗേജ് കൊണ്ടുപോകാൻ സാധിക്കുംവിധം വിവിധ നിരക്കുകളിൽ ടിക്കറ്റ് ലഭിക്കും. ഏഴ് കിലോ ഹാൻഡ് ബാഗേജ് മാത്രമായും ടിക്കറ്റ് ബുക്ക് ചെയ്യാം.
അതേസമയം, ദുബൈ അൽ വാസിൽ സെൻ്ററിലെ ശൈഖ് സായിദ് റോഡിൽനിന്നും തിരിച്ചും സൗജന്യ ബസും പുതിയ സർവീസുകൾക്കായി ഇത്തിഹാദ് ഒരുക്കിയിട്ടുണ്ട്. സീറ്റ് വേണ്ടവർ മുൻകൂട്ടി ബുക്ക് ചെയ്യണം. ബുക്ക് ചെയ്യാത്തവർക്കും സീറ്റ് ഉണ്ടെങ്കിൽ യാത്ര ചെയ്യാം.
ഇത്തിഹാദ് കൊച്ചി വിമാനത്താവളത്തിലേക്ക് നിലവിൽ മൂന്ന് സർവീസുകൾ നടത്തുന്നുണ്ട്. ഇതോടെ കേരളത്തിലെ മൂന്ന് പ്രധാന കേന്ദ്രങ്ങളിലേക്ക് സർവീസാവുകയാണ്. കോഴിക്കോട് വിമാനത്താവളത്തിൽ രാത്രി ലാൻഡിങ് നിരോധിച്ചതിനെ തുടർന്ന് 2022 ജൂണിൽ ഇത്തിഹാദ് സർവീസ് അവസാനിപ്പിക്കുകയായിരുന്നു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C