തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് സര്‍ക്കാര്‍തന്നെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കുമ്പോഴും ഉത്സവങ്ങള്‍ നടത്തി ധൂര്‍ത്തടിക്കുകയാണെന്ന വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരളീയത്തെ പരോക്ഷമായി സൂചിപ്പിച്ച് അഭിപ്രായപ്രകടനം നടത്തിയ അദ്ദേഹം, കേരളീയത്തെക്കുറിച്ചറിഞ്ഞത് വാര്‍ത്തകളിലൂടെമാത്രമാണെന്നും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നിയമസഭ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവെക്കുന്നതിനെതിരേ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി മറുപടി പറയുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
പെന്‍ഷന്‍ നല്‍കാന്‍പോലും പണമില്ലാതിരിക്കുന്ന അവസ്ഥയില്‍ നീന്തല്‍ക്കുളം നിര്‍മാണത്തിനും വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുമായി പണം ചെലവഴിക്കുകയാണെന്നും ഗവര്‍ണര്‍ ആരോപിച്ചു. സര്‍വകലാശാലകളില്‍ പ്രത്യേക വൈസ് ചാന്‍സലര്‍മാരെ നിയോഗിക്കുമ്പോള്‍ പണച്ചെലവുണ്ടാകും. പണച്ചെലവ് ഉള്‍പ്പെടുന്നത് മണിബില്ലിന്റെ പരിധിയില്‍ വരും. മണിബില്‍ നിയമസഭയില്‍ അവതരിപ്പിക്കാന്‍ ഗവര്‍ണറുടെ മുന്‍കൂര്‍ അനുമതി വേണം. ആ അനുമതിയില്ലാതെയാണ് വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട ബില്ലുകള്‍ സര്‍ക്കാര്‍ പാസാക്കിയത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് മറുപടിയൊന്നുമില്ലാത്ത സ്ഥിതിക്ക് കാത്തിരിക്കുകമാത്രമേ വഴിയുള്ളൂവെന്നും ഗവര്‍ണര്‍ പറഞ്ഞു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C