ന്യൂറാലിങ്ക് സാങ്കേതികവിദ്യയുടെ ആദ്യഘട്ട പരീക്ഷണത്തിന് തുടക്കമാകുന്നു. സന്നദ്ധരായവരെ ക്ഷണിച്ച് കമ്പനി ഇറക്കിയ കുറിപ്പിന് മികച്ച പ്രതികരണം ലഭിച്ചെന്നാണ് റിപ്പോര്‍ട്ടുകൾ. മനുഷ്യരുടെ തലച്ചോറും മൈക്രോചിപ്പും തമ്മില്‍ ബന്ധിപ്പിച്ച്, ചില രോഗാവസ്ഥകളിലുള്ളവരെ സഹായിക്കാനൊക്കുമോ എന്നറിയാനാണ് ശ്രമം. ഇതിന് സ്വമേധയാ മുന്നോട്ടുവരുന്നവരെ ക്ഷണിച്ചു ഗവേഷകര്‍ ഇറക്കിയിരുന്ന കുറിപ്പിനാണ് മികച്ച പ്രതികരണം ലഭിച്ചിരിക്കുന്നത്. കമ്പനിയുടെ ഈ പരീക്ഷണത്തിന് തങ്ങള്‍ തയാറാണെന്നറിയിച്ച് ആയിരങ്ങള്‍ എത്തിയിരിക്കുകയാണത്രെ.
തലയോട്ടിയുടെ ചെറിയൊരു ഭാഗം നീക്കി, അതിലൂടെ ചെറിയ ഒരു കംപ്യൂട്ടര്‍ചിപ് വച്ച്, തലച്ചോറും കംപ്യൂട്ടറുമായി ലിങ്ക് ചെയ്തു പ്രവര്‍ത്തിപ്പിക്കുക എന്നതാണ് ന്യൂറാലിങ്ക് സാങ്കേതികവിദ്യ. ടെസ്ലാ മേധാവി ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ന്യൂറാലിങ്ക്.
തലയോട്ടിയുടെ ഒരു ഭാഗം തുറന്ന് അതിനുള്ളില്‍ സ്ഥിരമായിഒരു കംപ്യൂട്ടര്‍ പ്രൊസസര്‍ വയ്ക്കുക എന്ന സംവിധാനത്തിനു ഭാവിയില്‍ പല ഉദ്ദേശലക്ഷ്യങ്ങളും, ഉണ്ടെങ്കിലും ന്യൂറാലിങ്കിന്റെ തുടക്ക ഘട്ടം, ശരീരം തളര്‍ന്നു പോയവര്‍ക്കും, കാഴ്ചശക്തിയില്ലാത്തവര്‍ക്കുമൊക്കെ തുണയാകാനാകുമോ എന്നറിയാനുള്ള ശ്രമമായിരിക്കും നടത്തുക. ഒരാളുടെ തലച്ചോറില്‍ സൃഷ്ടിക്കപ്പെടുന്ന സിഗ്നലുകള്‍ ന്യൂറാലിങ്ക് വഴി വ്യാഖ്യാനിച്ച് ആ വിവരം തലച്ചോറിനു വെളിയിലുള്ള ഉപകരണങ്ങളിലേക്ക് ബ്ലൂടൂത് ഉപയോഗിച്ചു കണക്ട് ചെയ്യുക എന്ന ലക്ഷ്യമാണ് പരീക്ഷണത്തിന്. അങ്ങനെ സ്വന്തം ചിന്ത മാത്രം ഉപയോഗിച്ച് ഒരു കംപ്യൂട്ടര്‍ കേഴ്സര്‍ (cursor) അല്ലെങ്കില്‍ കീബോഡ് നിയന്ത്രിക്കാനാകുമോ എന്നറിയാനാണ് ആദ്യ ശ്രമം.
Related News
മനുഷ്യരുടെ ചരിത്രത്തില്‍ ദൂരവ്യാപകപ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന ഒരു പരീക്ഷണമാണിത് എന്ന് വിലയിരുത്തപ്പെടുന്നു. ഇപ്പോള്‍ പ്രാഥമിക ഘട്ടത്തില്‍മാത്രം എത്തിനില്‍ക്കുന്ന ഈ പരീക്ഷണം 2024ല്‍ 11 പേരില്‍ നടത്താനാണ് ഉദ്ദേശം. ഇതില്‍ നിന്ന് എത്തിച്ചേരാവുന്ന നിഗമനങ്ങള്‍ കൂടെ ഉള്‍പ്പെടുത്തി, രണ്ടാം ഘട്ടത്തില്‍ 2030നു മുമ്പ് 22,000 പേരില്‍ ഈ പരീക്ഷണം നടത്തുമെന്നാണ് മസ്കിന്റെ ജീവചരിത്രകാരന്മാരില് ഒരാളായ ആഷ്ലിവാന്‍സ് പറയുന്നത്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C