അബൂദബി: കുടുംബങ്ങളെയും രക്ഷിതാക്കളെയും പിന്തുണക്കുന്നതിനും കുട്ടികൾക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായി ശിശുസംരക്ഷണ നയത്തിന് അംഗീകാരം നൽകി അബൂദബി. വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് അബൂദബി ഏർളി ചൈൽഡ്ഹുഡ് അതോറിറ്റിയാണ് നയത്തിന് രൂപം നൽകിയത്. അബൂദബി കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ അധ്യക്ഷതയിൽ ബുധനാഴ്ച ചേർന്ന കൗൺസിൽ യോഗമാണ് പുതിയ നയത്തിന് അംഗീകാരം നൽകിയത്.
ന്യായവും വിവേചനരഹിതവുമായ നടപടികളെ പ്രോത്സാഹിപ്പിക്കുകയും കുട്ടികളെ ദുരുപയോഗം ചെയ്യുകയോ അവഗണിക്കുകയോ ചെയ്യുന്ന കേസുകളിൽ ദ്രുതഗതിയിൽ പ്രതികരിക്കാനുള്ള ശേഷി വർധിപ്പിക്കുകയും ചെയ്യുകയാണ് പുതിയ നയത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.
ശിശുസൗഹൃദമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി എല്ലാതലത്തിലുമുള്ള പിന്തുണയും സംരക്ഷണവും നൽകേണ്ടതിന്റെ പ്രാധാന്യത്തെ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് യോഗത്തിൽ വിവരിച്ചു.കുട്ടികൾ നേരിട്ടേക്കാവുന്ന ശാരീരികവും മാനസികവും സാമൂഹികവുമായ ബുദ്ധിമുട്ടുകളെക്കുറിച്ച് കുടുംബങ്ങൾക്കും രക്ഷിതാക്കൾക്കും അവബോധം സൃഷ്ടിക്കാനായുള്ള വിദ്യാഭ്യാസ പദ്ധതികൾ വികസിപ്പിക്കുന്നതിനും അദ്ദേഹം നിർദേശം നൽകി.
കുട്ടികളുടെ വളർച്ചക്കും അവകാശസംരക്ഷണത്തിനും ക്ഷേമം ഉറപ്പുവരുത്തുന്നതിനുമുള്ള ആരോഗ്യകരമായ അന്തരീക്ഷം പ്രദാനംചെയ്യുന്നതിനായി ശൈശവഘട്ടത്തിൽ തന്നെയുള്ള നിക്ഷേപങ്ങളുടെ പ്രധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു.രാഷ്ട്രത്തെ നയിക്കാനായി യുവാക്കളെ ഭാവിയിൽ ഇത് സജ്ജമാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C