ഗസ്സ: ഗസ്സയിൽ ഇസ്രായേൽ ഇന്ന് വൻ വ്യോമാക്രമണം നടത്തുന്നതായി റിപ്പോർട്ട്. കൂട്ടക്കുരുതി തുടങ്ങിയ ശേഷം ഏറ്റവും വലിയ ആക്രമണമാണ് ഇപ്പോൾ നടത്തുന്നതെന്ന് അൽജസീറ ടി.വി റിപ്പോർട്ട് ചെയ്തു. അതിനിടെ, കരയുദ്ധം ഇന്ന് തുടങ്ങുമെന്ന് ഇസ്രായേൽ സൈനിക വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു.
കഴിഞ്ഞ രണ്ട് മണിക്കൂറിനുള്ളിൽ ബോംബാക്രമണം ശക്തമായതായാണ് ലഭ്യമായ വിവരം. മുൻ ദിവസങ്ങളേക്കാൾ വളരെ കൂടിയ അളവിലാണ് സ്ഫോടനങ്ങൾ നടന്നത്. കനത്ത ബോംബാക്രമണത്തെത്തുടർന്ന് ഗസ്സയിലെ മൊബൈൽ ഫോൺ സേവനവും ഇന്റർനെറ്റും പ്രവർത്തന രഹിതമായതായി ഫലസ്തീൻ ടെലികമ്മ്യൂണിക്കേഷൻ കമ്പനിയായ ജവ്വാൽ അറിയിച്ചു.തുടർച്ചയായ രണ്ടാം ദിവസമായ ഇന്ന് ഇസ്രായേൽ ഗസ്സയിൽ പരിമിത കരയാക്രമണം നടത്തിയിരുന്നു. യുദ്ധവിമാനങ്ങൾ, ഡ്രോണുകൾ എന്നിവയുടെ അകമ്പടിയിലായിരുന്നു ഗസ്സയിലെ ശുജാഇയ്യയിൽ ആക്രമണം നടത്തിയത്. മണിക്കൂറുകൾ കഴിഞ്ഞ് ഇസ്രായേൽ കവചിത വാഹനങ്ങൾ പിൻവാങ്ങി. കഴിഞ്ഞ ദിവസം വടക്കൻ ഗസ്സയിലായിരുന്നു സമാനമായി ഇസ്രായേൽ കരയാക്രമണം നടത്തിയത്. മൂന്നാഴ്ചയായി തുടരുന്ന വ്യോമാക്രമണങ്ങളിൽ 7,326 പേർ കൊല്ലപ്പെട്ടിട്ടുണ്ട്.