മസ്കറ്റ്: ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ സാഹോദര്യബന്ധം അരക്കിട്ടുറപ്പിച്ച് രണ്ട് ദിവസത്തെ ഔദ്യോഗികസന്ദർശനം പൂർത്തിയാക്കി യുണെെറ്റഡ് അറബ് എമിറേറ്റ്സിന്റെ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഒമാനിൽനിന്ന് മടങ്ങി.
ഷാർജ ഭരണാധികാരിക്ക് ഉജ്ജ്വല സ്വീകരണമാണ് ഒമാനിൽ അധികൃതർ നൽകിയത്. അൽ ഖാസിമിയും പ്രതിനിധിസംഘവും സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മോസ്കും മസ്കത്ത് റോയൽ ഓപ്പറ ഹൗസും ഒമാൻ നാഷണൽ മ്യൂസിയവും സന്ദർശിച്ചു. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം ഇരുരാജ്യങ്ങൾക്കും താല്പര്യമുള്ള നിരവധി കാര്യങ്ങൾ ചർച്ച ചെയ്തു.
ഷാർജ ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമി, ഒമാനിലെ യു.എ.ഇ അംബാസഡർ മുഹമ്മദ് ബിൻ നഖീറ അൽ ദഹേരി, സാംസ്കാരിക, ഇൻഫർമേഷ ൻ വകുപ്പ് ചെയർ മാൻ അബ്ദുല്ല അൽ ഉവൈസ് എന്നിവർ അടങ്ങുന്ന പ്രതിനിധി സംഘമാണ് സുൽത്താൻ ബിൻ മുഹമ്മ്ദ് അൽ ഖാസിമിയെ അനുഗമിച്ചത്.
യാത്രയയപ്പ് ചടങ്ങിൽ ഒമാനിലെ ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, വാർത്താവിതരണ മന്ത്രി ഡോ. അബ്ദുല്ല ബിൻ നാസർ അൽ ഹരാസി, ഒമാനിലെ യു.എ.ഇ അംബാസഡർ മുഹമ്മദ് ബിൻ നഖിറ അൽ ദഹേരി, മസ്കത്തിലെ യു.എ.ഇ എംബസിയിലെ നിരവധി ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C