വഹീദാ റഹ്‌മാന് ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം

ന്യൂഡൽഹി: രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം വിഖ്യാത ബോളിവുഡ് നടി വഹീദാ റഹ്‌മാനു ലഭിച്ചു. 2021 ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾക്കൊപ്പം രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിക്കും. കേന്ദ്ര വാർത്താ വിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാ​ഗ് താക്കൂറാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ആലിബാബാവും 40 തിരുടർ​ഗളും എന്ന തമിഴ്ചിത്രത്തിൽ ഒരു നർത്തകിയായാണ് വഹീദ സിനിമയിൽ അരങ്ങേറുന്നത്. എന്നാൽ 1955-ൽ തെലുങ്ക് ചിത്രമായ റോജുലു മാരായി ആണ് വഹീദയുടേതായി തിയേറ്ററുകളിലെത്തിയ ആദ്യചിത്രം. ​ഗുരുദത്തിന്റെ പ്യാസാ, കാ​ഗസ് കേ ഫൂൽ എന്നീ ചിത്രങ്ങൾ വിജയിച്ചതോടെയാണ് വഹീദ റഹ്മാൻ ബോളിവുഡിൽ കാലുറപ്പിച്ചത്. 90-ഓളം ചിത്രങ്ങളിലാണ് അവർ വേഷമിട്ടു.

അഞ്ചുപതിറ്റാണ്ടിലേറെ നീണ്ട തന്റെ സിനിമ ജീവിതത്തിൽ, 1971 ൽ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം (രേഷ്മ ഔർ ഷേരാ) നേടി. 1972 ൽ പത്മശ്രീയും 2011 ൽ പത്മഭൂഷണും ലഭിച്ചിരുന്നു. നടിയെന്നതിലുപരി ഒരു മനുഷ്യസ്‌നേഹികൂടിയാണ് വഹീദ റഹ്മാൻ. എല്ലാവരുടേയും വിദ്യാഭ്യാസത്തിന് വേണ്ടി വാദിക്കുന്ന അവർ ദാരിദ്ര്യത്തിനെതിരെ പോരാടുന്ന രംഗ് ദേ എന്ന സംഘടനയുടെ അംബാസഡറുമാണ്.

രാജ്യത്തെ പ്രഥമ സമ്പൂർണ ഫീച്ചർസിനിമയായ രാജ ഹരിശ്ചന്ദ്രയുടെ സംവിധായകനായ ദാദാ സാഹേബ് ഫാൽക്കെയുടെ സ്മരണ നിലനിർത്താൻ കേന്ദ്രസർക്കാർ 1969-ൽ ഏർപ്പെടുത്തിയതാണ് പുരസ്കാരം.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *