ന്യൂഡൽഹി : ഇന്ത്യയ്ക്കും പശ്ചിമേഷ്യക്കും യൂറോപ്പിനും ഇടയിൽ സാമ്പത്തിക ഏകീകരണം സാധ്യമാക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള സംയുക്ത വ്യാപാര സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി, യുഎസ് പ്രസിഡന്റ് ജോബൈഡൻ, സൗദി അറേബ്യൻ കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ, യൂറോപ്പ്യൻ യൂണിയൻ നേതാക്കൾ എന്നിവർ ചേർന്നാണ് കരാർ പ്രഖ്യാപിച്ചത്. കടൽ മാർഗ്ഗവും റെയിൽ മാർഗ്ഗവും ബന്ധിപ്പിക്കുന്ന ഇടനാഴിക്കാണ് കരാറിൽ വ്യവസ്ഥ ചെയ്തിട്ടുള്ളത്.
ഇന്ത്യ,യുഎഇ, സൗദി അറേബ്യ, യൂറോപ്യൻ യൂണിയൻ,ഫ്രാൻസ്, ഇറ്റലി, ജർമ്മനി, അമേരിക്ക എന്നീ രാജ്യങ്ങൾ ചേർന്നുള്ള ആദ്യ കരാർ ആണിത്. ഇന്ത്യയും, പശ്ചിമേഷ്യയും,അമേരിക്കയും തമ്മിലുള്ള സാമ്പത്തിക സഹകരണത്തിനുള്ള ഏറ്റവും ഫലപ്രദമായ മാധ്യമമായിരിക്കും ഇതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യയിൽ വെച്ച് നടന്ന ജി 20 ഉച്ചകോടിയിലാണ് ഈ കരാർ വ്യവസ്ഥ ചെയ്തത്. ചൈന, പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി പദ്ധതിയെ നേരിടുന്നതായിരിക്കും ഈ പദ്ധതിയെന്ന് കരുതപ്പെടുന്നു. “ബെൽറ്റ് ആൻഡ് റോഡ് “എന്ന പദ്ധതിക്ക് ബദൽ എന്നാണ് കരുതപ്പെടുന്നത്.
വാർത്താവിനിമയം, ട്രെയിൻ തുറമുഖ ഊർജ ശൃംഖല, ഹൈഡ്രജൻ പൈപ്പുകൾ എന്നിവയിൽ സഹകരണം സാധ്യമാക്കുകയാണ് ലക്ഷ്യമിടുന്നത്. ഭൗതിക അടിസ്ഥാന സൗകര്യങ്ങൾക്ക് പുറമേ സാമൂഹിക സാമ്പത്തിക സൗകര്യങ്ങളിലും മുൻപില്ലാത്ത വിധത്തിലുള്ള നിക്ഷേപമാണ് രാജ്യം നടത്തുന്നത് എന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C