മോസ്‌കോ: റഷ്യയിലെ കൂലിപ്പട്ടാളമായ വാഗ്നര്‍ സേനയുടെ തലവന്‍ യെവ്‌ഗെനി പ്രിഗോഷിന്‍ കൊല്ലപ്പെട്ടു. റഷ്യയിലുണ്ടായ വിമാനാപകടത്തിലാണ് പ്രിഗോഷിന്‍ കൊല്ലപ്പെട്ടതെന്നാണ് പുറത്തുവരുന്ന സൂചനകള്‍ വ്യക്തമാക്കുന്നത്. ബി.ബി.സിയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.
റഷ്യയിൽ സായുധ അട്ടിമറിക്ക് ശ്രമിച്ച വാഗ്നർ കൂലിപ്പട്ടാള മേധാവി യെവ്‌ഗെനി പ്രിഗോഷിന്റെ മരണത്തിൽ ദുരൂഹതയേറുന്നു. വിമാനം തകർന്നുവീണതാണെന്നാണ് റഷ്യൻ ഭരണകൂടം നൽകുന്ന വിശദീകരണം.
‘‘ആ വിമാനം തിവീർ മേഖലയിൽ തകർന്നു. അതില്‍ യെവ്ഗിനി പ്രിഗോഷിനും ഉൾപ്പെടുന്നു.’’– ഇത്രമാത്രമാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനു തലവേദനയുണ്ടാക്കിയ യെവ്ഗിനി പ്രിഗോഷിന്റെ മരണത്തെ കുറിച്ച് റഷ്യന്‍ വ്യോമയാന ഏജൻസി റൊസാവിയാറ്റ്സ്യ പുറത്തുവിട്ട റിപ്പോർട്ട്.
Related News
സെയ്ന്റ് പീറ്റേഴ്‌സ്ബര്‍ഗിനും മോസ്‌കോയ്ക്കും ഇടയിലായാണ് അപകടം നടന്നതെന്ന് റഷ്യ വ്യക്തമാക്കി. ഫ്ലെെറ്റ് ട്രാക്കിങ്ങ് ഡാറ്റയനുസരിച്ച് 30 സെക്കൻഡിനുള്ളിൽ അദ്ദേഹം സഞ്ചരിച്ച വിമാനം 28,000 അടി ഉയരത്തിൽ നിന്നും 8000 അടിയോളം താഴ്ചയിലേക്ക് പതിച്ചു. പ്രിഗോഷിൻ ഉൾപ്പെടെ 10 പേരുണ്ടായിരുന്ന വിമാനമാണ് തകർന്നത്. ഇതിൽ വാഗ്നർ സഹസ്ഥാപകൻ ദിമിത്രി ഉത്‌കിനും ഉൾപ്പെടുന്നു. ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തി.
റഷ്യന്‍ പ്രസിഡന്റ് പുതിന്റെ വിശ്വസ്തനും വ്യവസായിയുമായ യെവ്ഗനി പ്രിഗോഷിന്‍ 2014-ല്‍ രൂപവത്കരിച്ച സ്വകാര്യ സൈനിക സംഘമാണ് പി.എം.സി. വാഗ്നര്‍ അഥവാ വാഗ്നര്‍ പട്ടാളം. വിദേശത്തെ സൈനിക നടപടിക്ക് റഷ്യ ഉപയോഗിക്കുന്ന കൂലിപ്പട്ടാളമാണ് ഇവര്‍. 250 പേരുമായി തുടങ്ങിയ സംഘം എട്ടുവര്‍ഷം കൊണ്ട് അമ്പതിനായിരത്തോളം അംഗങ്ങളുള്ള വലിയ സംഘമായി മാറി. പിന്നീട് പുതിനെതിരേ വാഗ്നര്‍ ഗ്രൂപ്പ് തിരിഞ്ഞു.
അതേസമയം, പ്രിഗോഷിൻ സഞ്ചരിച്ചിരുന്ന ചെറുവിമാനം വ്യോമപ്രതിരോധവിഭാഗം വെടിവെച്ചിടുകയായിരുന്നെന്ന വാദവുമായി വാഗ്നർ അനുകൂല ടെലിഗ്രാം ചാനലായ ഗ്രേസോൺ രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോൾ വിമാനാപകടത്തിൽ പ്രിഗോഷിൻ കൊല്ലപ്പെട്ടെന്ന വിവരം പുറത്തു വരുമ്പോൾ, ആ വിമാനത്തിൽ പ്രിഗോഷിനുണ്ടായിരുന്നോ എന്ന രീതിയിലുള്ള സംശയങ്ങളും നിഴലിക്കുന്നുണ്ട്. സംഭവത്തിൽ റഷ്യ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C