മോസ്കോ : റഷ്യ വിക്ഷേപിച്ച ‘ലൂണ-25 ‘ചന്ദ്രനിൽ തകർന്നുവീണു. ഓഗസ്റ്റ് 11ന് വിക്ഷേപിച്ച ലൂണ 25 നാളെ ചന്ദ്രനിൽ ഇറക്കാൻ ആയിരുന്നു പദ്ധതി. ഇതിനു മുന്നോടിയായി പേടകം ഭ്രമണപഥത്തിൽ നിന്നും താഴ്ത്തുന്ന പ്രക്രിയയ്ക്കിടെ സാങ്കേതിക പ്രശ്നമുണ്ടായെന്നാണ് വിവരം. ഇതിന് പിന്നാലെയാണ് ലൂണ 25 തകർന്നതായി റഷ്യ സ്ഥിരീകരിച്ചത്.
ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 3ന് ഒപ്പം ചന്ദ്രനിൽ ഇറങ്ങുമെന്ന് പ്രതീക്ഷിചിരുന്ന റഷ്യൻ ബഹിരാകാശ പേടകമായ ലൂണ 25 തകർന്നതായി റഷ്യ സ്ഥിരീകരണം നടത്തിയത്. ലൂണ25 ചന്ദ്രനിലേക്ക് ഇടിച്ചിറക്കുകയായിരുന്നു എന്നാണ് റഷ്യയുടെ ബഹിരാകാശ ഏജൻസി അറിയിച്ചത്. പേടകത്തിന് ചില സാങ്കേതിക തകരാറുകൾ നേരിട്ടതായി ഇന്നലെ അവർ അറിയിച്ചിരുന്നു. അസാധാരണ സാഹചര്യം നേരിടുന്നു എന്നാണ് റഷ്യയുടെ ബഹിരാകാശ ഏജൻസി ഇന്നലെ വൈകിട്ട് അറിയിച്ചത്. തുടർന്നാണ് ലൂണ 25 തകർന്ന വിവരം പുറത്തുവന്നത്. പേടകവുമായുള്ള ബന്ധം നഷ്ടമായെന്നും, പേടകം ചന്ദ്രനിൽ ഇടിച്ചിറക്കി എന്നുമാണ് റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ് കോസ്മോസ് അറിയിച്ചത്.
50 വർഷങ്ങൾക്ക് ശേഷമാണ് റഷ്യ ചന്ദ്രനിലേക്ക് പേടകം അയക്കുന്നത്. ഇതിലൂടെ ലൂണ പകർത്തിയ ചന്ദ്രന്റെ ഗർത്തങ്ങൾ അടങ്ങിയ ദൃശ്യങ്ങൾ റഷ്യ ഇന്നലെ പുറത്തു വിട്ടിരുന്നു. 2021 ഒക്ടോബറിൽ നടത്താനിരുന്ന വിക്ഷേപണമാണ് രണ്ടു വർഷത്തോളം വൈകി നടന്നത്. ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാൻ 3 ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചതിന് തൊട്ടു പിന്നാലെയാണ് റഷ്യ പേടകം വിക്ഷേപിച്ചത്. ഏകദേശം 12 ദിവസംകൊണ്ട് റഷ്യയുടെ ലൂണ 25 ഭൂമിയിൽ നിന്നും ചന്ദ്രന്റെ ഭൗമോപരിതലത്തിൽ എത്തിചേർന്നത്. ഇന്ത്യയുടെ ചന്ദ്രയാൻ 3 ദൗത്യത്തിന് സമാനമായി ചന്ദ്രന്റെ ദക്ഷിണ ദ്രുവ പ്രദേശത്ത് ഇറങ്ങാനാണ് ലൂണയും ലക്ഷ്യമിട്ടിരുന്നത്. ലൂണയുടെ പേടകത്തിന് 800 കിലോ ആയിരുന്നു ഭാരം. കൊണ്ടുപോകുന്ന പരീക്ഷണ ഉപകരണങ്ങളെല്ലാം കൂടി 31 കിലോയോളം ഭാരം ഉണ്ടായിരുന്നു. ഇന്ത്യയുടെ ചന്ദ്രയാൻ -3 ഓഗസ്റ്റ് 23നാണ് ചന്ദ്രനിൽ ഇറങ്ങുന്നത്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C